കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
സമരസൂര്യൻ
അസ്തമച്ചോപ്പിൽ
അലിയുമ്പോൾ,
അയാൾ ഉയർത്തിയ
ആശയത്തിന് കീഴെ
നാമിനിയും പോരാട്ടം
തുടരും.
ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
പാരിസിലെ രാത്രി നക്ഷത്രങ്ങൾ
അവസാനിക്കാത്ത കാലത്തോളം
നമ്മുടെ പ്രണയമുദ്രകൾ
മായാതിരിക്കട്ടെ.
തനിച്ചായ വൈകുന്നേരങ്ങളിൽ
നിങ്ങൾ വരുമെന്നറിയുന്ന
നിമിഷത്തിൽ,
ഉള്ളിലെ മരുഭൂമിയിൽ
മഴ പെയ്തിറങ്ങാറുണ്ട്.
പ്രിയപ്പെട്ടതൊക്കെയും
വരികളിലേക്ക്
മായാജാലക്കാരനാണ് ഞാൻ.
ഇനി നാം കാണുമ്പോൾ
ചുംബനം കൊണ്ട്
ചുണ്ടുകൾ കോർക്കാം നമുക്ക്.
നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.
അയാൾ മകളോട് ഉത്തരം പറഞ്ഞു.
വിജയിച്ചവരുടെ ഈ ലോകത്ത്,
തോറ്റുപോയ മനുഷ്യർക്കൊപ്പമാണ്
നാം എല്ലാകാലവും നിലനിൽക്കേണ്ടത്.
അത് ക്രിക്കറ്റ് കളിയിലായാലും
ജീവിതത്തിലായാലും.
ഇരുട്ടിന്റെ കയങ്ങളിലും
ആഴിത്തിരമാലയുടെ ഉലച്ചിലിലും
പതറാതെ നീ യാത്ര തുടരുക.
മറുകരയിൽ നിന്നെയും കാത്ത്
ഒരു പ്രകാശഗോപുരം കണക്കെ
ഞാൻ കാത്തിരിപ്പുണ്ട്.
എല്ലാ യാത്രകൾക്ക് ശേഷവും
അവസാനിക്കുന്നത് മനോഹരമായ
ഓർമ്മകളാണ്.
നിങ്ങൾ, നിറങ്ങൾ, ചിറകുകൾ
എല്ലാമൊരു മധുരസ്വപ്നം പോലെ
ഭംഗിയുള്ളത്.
നുകരട്ടെ ഞാൻ ആവോളം,
ഇതെല്ലാം ആസ്വദിക്കാൻ
കാലമിനിയും അവസരം തരട്ടെ.
എന്താണ് സ്നേഹം?
നിനക്ക് വേദനിക്കുമ്പോളെല്ലാം
എനിക്കും വേദനിക്കുന്നത്.
ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.
പ്രകാശത്തിന്റെ പകലിൽ
മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ
ഓർമ്മകളുടെ പെയ്ത്തിൽ
നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ
നിങ്ങളിലാണ് ഞാൻ
ഭ്രമണം ചെയ്യുന്നത്.
നക്ഷത്രങ്ങൾ നിങ്ങൾ
ഇരുട്ടിൽ ഞാൻ
വഴികാട്ടിയാലുമെന്നെ.
ഒരു നിമിഷാർദ്രം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.
മടങ്ങിവരവെന്നുള്ള പദം
നിന്നോളം മനോഹരമാകുന്നത്
നീ മടങ്ങി വരുന്നുവെന്ന്
ഓർക്കുമ്പോളാണ്.
എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.
എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.
പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.
വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.
നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.
പോയകാല വസന്തങ്ങളെയും
വരുവാനുള്ള ശിശിരങ്ങളെയും
ഞാനോർക്കാറില്ല.
ഈ നിമിഷത്തിന്റെ
ആഴപ്പരപ്പുകളിൽ സ്വയമറിയാൻ
ശ്രമിക്കുന്നതിലുപരി
വേറെന്താണീ ജീവിതം.
എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു
വേദനിച്ചതേറയും നിന്നെക്കുറിച്ച്
തന്നെയായിരുന്നു.
അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋
സൗഹൃദങ്ങളുടെ മരത്തണലുകളാണ്
കോളേജ് ഓർമ്മകളുടെ വഴിനിറയെ.
കാലമിത്ര കൊഴിഞ്ഞിട്ടും, ഋതുഭേദങ്ങളാ
വഴികളിൽ നാളിതുവരെ കടന്ന് വന്നിട്ടില്ല,
അന്നുമിന്നും സദാ ഹരിതസ്വച്ഛം.
നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.
അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.
സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.
അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,
വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.
ഞാനും നീയും ഒരേ ആകാശത്തിന്
കീഴെയുള്ള കാലത്തോളം
നമുക്കിടയിലെ
മഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത്
ഞാൻ ആശങ്കപ്പെടുന്നില്ല!
പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,
എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.
കേരളജനതക്ക് നന്ദി ❤️
കണിക്കൊന്നപ്പോലെയുള്ള ചിരികൾ ഉണ്ടാവട്ടെ ഇനി നമുക്കിടയിൽ.
വിഷു ആശംസകൾ ✨
ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?
വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.
ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.
ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.
ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.
ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.
ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.
ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.
പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.
പ്രീതിക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്‌പരം.
നീ തന്ന മുറിവുകളിൽ
പൂക്കൾ വിരിയുമ്പോഴും,
നിന്റെ ഗന്ധമായിരിക്കും.
നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.
നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.
കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.
ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?
എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.
ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.
പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.
ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.
ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.
ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയോർക്കുന്നതല്ലേ പ്രണയം.
പ്രിയപ്പെട്ട 2019 ന്
വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.
ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.
ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.
ഉറങ്ങി ഉറങ്ങി ഞാൻ കണ്ട
സ്വപ്നങ്ങളേക്കാൾ
ഉറക്കമിളച്ച് ഞാൻ ചുംബിച്ച
ഓർമ്മകൾക്കാണ്
അവളുടെ ഗന്ധമുള്ളത്.
മാറ്റം!
ചിലപ്പോൾ കൊതിപ്പിക്കുകയും
ചിലപ്പോൾ കരയിപ്പിക്കുകയും
ചെയ്യുന്ന മായാജാലം.