ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.
വഴിയമ്പലങ്ങൾ
ഭ്രമണം
പ്രകാശത്തിന്റെ പകലിൽ
മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ
ഓർമ്മകളുടെ പെയ്ത്തിൽ
നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ
നിങ്ങളിലാണ് ഞാൻ
ഭ്രമണം ചെയ്യുന്നത്.
വഴികാട്ടിയാലുമെന്നെ
നക്ഷത്രങ്ങൾ നിങ്ങൾ
ഇരുട്ടിൽ ഞാൻ
വഴികാട്ടിയാലുമെന്നെ.
മകൾ
ഒരു നിമിഷാർദ്രം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.
മടങ്ങി വരവ്
മടങ്ങിവരവെന്നുള്ള പദം
നിന്നോളം മനോഹരമാകുന്നത്
നീ മടങ്ങി വരുന്നുവെന്ന്
ഓർക്കുമ്പോളാണ്.
കുഴപ്പങ്ങൾ
എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.
ഉപ്പുരസം
എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.
ബുദ്ധൻ
പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.
നിങ്ങൾ
വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.
നക്ഷത്രങ്ങൾ
നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.