കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.