ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
ജീവനീർ
നാടോടിയും ചുംബനവും
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
ചങ്ങലകൾ
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
നീ
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
പ്രണയകവിത
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കൊടുങ്കാറ്റാകുക
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
നിന്നെ കണ്ടെത്തുവാൻ
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
നാടോടി
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
വിട പറഞ്ഞവർ
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
നിലാവ്
നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ