മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
നീ
നിന്നെ കണ്ടെത്തുവാൻ
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
നാടോടി
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
വിട പറഞ്ഞവർ
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
നിലാവ്
നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ
അമരന്മാർ
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
തുടരും
സമരസൂര്യൻ
അസ്തമച്ചോപ്പിൽ
അലിയുമ്പോൾ,
അയാൾ ഉയർത്തിയ
ആശയത്തിന് കീഴെ
നാമിനിയും പോരാട്ടം
തുടരും.
ഏതോ തെരുവിലാണ് ഞാൻ
ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
പാരിസ്
പാരിസിലെ രാത്രി നക്ഷത്രങ്ങൾ
അവസാനിക്കാത്ത കാലത്തോളം
നമ്മുടെ പ്രണയമുദ്രകൾ
മായാതിരിക്കട്ടെ.
വൈകുന്നേരങ്ങളിൽ
തനിച്ചായ വൈകുന്നേരങ്ങളിൽ
നിങ്ങൾ വരുമെന്നറിയുന്ന
നിമിഷത്തിൽ,
ഉള്ളിലെ മരുഭൂമിയിൽ
മഴ പെയ്‌തിറങ്ങാറുണ്ട്.